ചെറുതോണി: ലഹരിമാഫിയ സംഘത്തക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയെന്നാരോപിച്ച് ചെറുതോണിയിൽ വ്യാപാരിക്കു നേരേ ആക്രമണം. മാംസവ്യാപാരം നടത്തുന്ന ചെറുതോണി സ്വദേശി ജിൻസ് ജോണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ചെറുതോണിയിലെ വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറിയ സംഘമാണ് ജിൻസ് ജോണിനെ വെട്ടിയത്. കാലിന് വെട്ടേറ്റ ജിൻസിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി മാഫിയ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജിൻസ് ജോൺ പോലീസിന് കൈമാറിയെന്ന സംശയത്തെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തെ ലഹരി-ക്രിമിനൽ സംഘങ്ങളെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു.
ചെറുതോണി മേഖലയിൽ ലഹരി വ്യാപനവും വിവിധ ക്രിമിനൽ പ്രവർത്തനങ്ങളും നടത്തിവരുന്നതായി ആരോപണം നേരിടുന്ന സംഘത്തിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ കണ്ടെത്തുന്നതിനും സംഘത്തിന്റെ പ്രവർത്തനങ്ങൾ വിശദമായി പരിശോധിക്കുന്നതിനുമായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ലഹരി മാഫിയയ്ക്കെതിരേ വിവരങ്ങൾ കൈമാറുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്നും പരിശോധിച്ചുവരികയാണ്.